Sunday, December 25, 2011

ഗ്രാമചത്വരത്തിലെ പക്ഷി


ഗ്രാമചത്വരത്തിലെ പക്ഷി


We have a natural right to make use of our pens as of our tongue, at our peril, risk and hazard. ~Voltaire
                                         

അതവിടെ വന്നതെങ്ങനെയെന്ന് ഞാൻ ഓർമ്മിക്കുന്നില്ല.  അതിനെ ചൂഴ്ന്നുനിന്ന വിസ്മയവർണ്ണങ്ങളാണു` ആദ്യം കണ്ണിൽപ്പെട്ടത്. പിന്നെ ഒരു ദിവസം തന്റെ മധുരശബ്ദത്തിൽ അത് പാടിത്തുടങ്ങി.  ഗ്രാമത്തിലുള്ളവരെല്ലാം അതിന്റെ ശബ്ദത്തിന്റെയും വർണ്ണത്തിന്റെയും മാസ്മരികതയിൽ ഭ്രമിച്ച് അതിനു ചുറ്റും നൃത്തം വെച്ചു.  അവർക്കിടയിലുണ്ടായിരുന്ന കവികളിൽ പാരമ്പര്യക്കാർ വൃത്തബദ്ധമായും ആധുനികർ വൃത്തമില്ലാതെ മുറിഞ്ഞ വരികളിലും അതിനെപ്പറ്റി കവിതകളെഴുതി, പാടിനടന്നു.  ക്രമേണ ഞങ്ങളുടെയെല്ലാം ദിവസങ്ങളിൽ ഒരു ഭാഗം, അതിരുന്ന ഗ്രാമചത്വരത്തിലെ വൃക്ഷത്തിനു ചുറ്റുമായി കറങ്ങിത്തിരിഞ്ഞു.  ഗ്രാമത്തിലെ കുട്ടികൾ പാഠശാലകളിലെത്താതെ ചത്വരത്തിലും അതിനടുത്തുള്ള ഊടുവഴികളിലും ചുറ്റിനടന്നു.  അവിടെ പുതുതായുയർന്ന മുറുക്കാൻ കടകളിൽ നിന്നും വാങ്ങിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരിത്തരികൾ നുണഞ്ഞ് ഇടവഴികളിൽ തുപ്പി അവിടമാകെ ചുവപ്പുനിറം പടർത്തി.  അവരുടെ അമ്മമാർ തങ്ങളുടെ മക്കൾക്കു നഷ്ടപ്പെടുന്ന പാഠങ്ങളെയോർത്ത് വേവലാതിപ്പെട്ടെങ്കിലും ചത്വരത്തിലെത്തുന്നത് ആധുനികതയുടെ വഴക്കമായി അതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതിനാൽ അവർ തങ്ങളുടെ വേപഥുവൊതുക്കി ശാന്തരായി.

ഗ്രാമത്തിലെ പക്ഷിശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളും തങ്ങൾ പഠിച്ച പരിണാമശാസ്ത്രത്തിലോ വർഗ്ഗീകരണപ്പട്ടികയിലോ അങ്ങനെയൊരു ജനുസ്സിനെ കാണാഞ്ഞ് ആശങ്കപ്പെട്ടു.  സൂക്ഷ്മനിരീക്ഷണത്തിൽ, മിക്ക പക്ഷികളെയും പോലെ ഫലാഹാരിയായ ഒരു സാധുവാണതെന്ന് അവർ മനസ്സിലാക്കി.  ചില യുവാക്കൾ, ചത്വരത്തിനടുത്ത് പുതുതായിത്തുടങ്ങിയ തീന്മാളികയിൽ നിന്നും വാങ്ങിയ പന്നിയുടെ മാംസം അരച്ചുപരത്തി പൊരിച്ചെടുത്ത് വശങ്ങളിൽ അപ്പക്കഷണങ്ങൾ വെച്ചു പൊതിഞ്ഞ പുതിയൊരു വിഭവം (എന്നാലത് പടിഞ്ഞാറുകാരുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്നു) പക്ഷിയുടെ മുന്നിൽ വെച്ച് അതിനെ പ്രലോഭിപ്പിക്കാൻ നോക്കി.  പക്ഷിയാകട്ടെ, നിർമമമായ ഒരു നോട്ടത്തോടെ അതിനെ അവഗണിച്ചു.  എന്നാൽ ചത്വരം വിജനമായ രാത്രികാലത്ത് പക്ഷിനിരീക്ഷകരുടെ കണ്ണുകൾ തന്റെമേൽ ഇല്ലെന്ന് ഉറപ്പാക്കിയ പക്ഷി ക്ഷണനേരംകൊണ്ട് അതെല്ലാം അകത്താക്കി തന്റെ ഗൃഹാതുരതയോട് കൂറുകാട്ടി.

അങ്ങനെയിരിക്കെ ഒരുദിവസം പക്ഷി സംസാരിക്കാൻ തുടങ്ങി.  തനിക്കുചുറ്റും കൂടുന്നവരുടെ ആശംസകളും കുശുകുശുക്കലുകളും ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു തുടക്കം.  ക്രമേണ, ഗ്രാമം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നവയൊക്കെ, രഹസ്യം സൂക്ഷിപ്പുകാരിൽനിന്നു തന്നെ പക്ഷിയുടെ ചെവിയിലെത്തി.  പക്ഷി തന്നെത്തേടിയെത്തിയവരോട് അതൊക്കെ രഹസ്യമായി എറ്റുപറഞ്ഞു.  ഗ്രാമമുഖ്യന്റെ അപഥസഞ്ചാരവും ഖജനാവുസൂക്ഷിപ്പുകാരന്റെ കയ്യിട്ടുവാരലും മുതൽ ഗ്രാമസമൂഹത്തിന്റെ ഓരോ അപഭ്രംശവും അങ്ങാടിപ്പാട്ടായി.  കൂട്ടിക്കൊടുപ്പുകാരനും നോട്ടിരട്ടിപ്പുകാരനും തങ്ങൾ സൂര്യനു താഴെ നഗ്നരായി നിൽക്കുന്നതായി അനുഭവപ്പെട്ടു.  പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും തങ്ങളുടെ ഗുദാമുകളുടെ വാതിലുകൾ അനാവൃതമാകുന്നതുകണ്ട് ഞെട്ടി. തങ്ങളെ നിത്യദാരിദ്ര്യത്തിലേക്കു തള്ളിയിട്ടിരിക്കുന്ന ഭരണക്കാരുടെ നൃശംസതകൾ കണ്ട് ഗ്രാമജനത ഇളകിവശായി.  അവർ ചത്വരത്തിനു ചുറ്റും ഒത്തുകൂടുകയും ഭരണാധിപന്മാർക്കെതിരെ പന്തം കൊളുത്തി ആക്രോശിക്കുകയും ചെയ്തു.  പക്ഷിയാകട്ടെ, ദേശാന്തരങ്ങൾ താണ്ടുന്ന തന്റെ ശബ്ദത്താൽ, അയൽഗ്രാമങ്ങളിലും പൂമണമുള്ള പന്തങ്ങൾക്ക് തീ പകർന്നു.  

ഏതൊരു സമൂഹത്തിന്റെയും കെട്ടുറപ്പ്, അതിനെ ബാധിച്ച വ്രണങ്ങളെ മൂടിവെക്കുന്നതിലുള്ള അധികാരികളുടെ ശുഷ്കാന്തിയെ ആശ്രയിച്ചാണിരിക്കുന്നത്.  തങ്ങൾക്കെതിരെ രൂപം കൊള്ളുന്ന കൊടുങ്കാറ്റിനെപ്പറ്റി ഭരണാധിപന്മാർ ജാഗ്രവാന്മാരായി.  മുഖ്യ ന്യായാധിപനെ കാര്യങ്ങൾ തെര്യപ്പെടുത്തി, തങ്ങൾക്കു വേണ്ട ഉത്തരവുകൾ എഴുതിവാങ്ങി.  അനന്തരം ഉത്തരവുകളുമായി മുന്നേറിയ പീരങ്കിപ്പട ചത്വരത്തിനു ചുറ്റും തടിച്ചുകൂടിയ ജനതതിക്കുനേരെ കനിവുണ്ടകൾ കത്തിച്ചുവിട്ടു.  ശ്വാസം നിലച്ചുപോയവരെ ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള ചതുപ്പു നികത്താൻ വിട്ട് മറ്റുള്ളവരെ കോട്ടയ്ക്കുള്ളിലെ പ്രകാശനിബദ്ധമായ അറകളിൽ സുഖവാസത്തിനയച്ചു. 

ചത്വരത്തിൽ മടങ്ങിയെത്തിയ കിങ്കരന്മാർ ന്യായശാസനങ്ങളിൽ എഴുതിയിരുന്നതുപോലെ, പക്ഷിയെപ്പിടിച്ച് നാവരിഞ്ഞ് ചുണ്ടുകൾ ചേർത്തുവെച്ച് ഭരണമുദ്രയായ സ്വസ്തിക അടയാളപ്പെടുത്തി വർണ്ണമനോഹരമായ ചില്ലുകൂട്ടിലടച്ചു. 

                                      ***                ***                ***

ഗ്രാമത്തിലിപ്പോൾ ശാന്തിയും സമാധാനവും കളിയാടുന്നു.  ന്യായപാലനം എത്രയും ശുഷ്കാന്തിയോടെ നടത്തപ്പെടുന്നു.  ഞാനിതാ, വളരെനാളായി നിലച്ചുപോയ എന്റെ രാത്രിസഞ്ചാരത്തിനായി ഇറങ്ങുന്നു.





Sunday, December 11, 2011

പ്രവാസശേഷം

പ്രവാസശേഷം

വീടിന്റെ ചുമരുകൾ തേച്ചിരുന്നില്ല
മുറിയുടെ മൂലകളിൽ
കുഴിയാനകളുടെ വാരിക്കുഴികൾ.
അഞ്ചുവർഷത്തെ തുടർപ്രവാസത്തിന്റെ കണ്ണീരും
മൂന്നുമാസത്തെ അവധിയുടെ വിയർപ്പും
സമംചേർത്തുയർത്തിയത്.

തൊടിയിൽ കിണർ ഒരു പ്രലോഭനം പോലെ
തറനിരപ്പിൽ വാപിളർന്നു നിന്നിരുന്നു.
ഷൈമയും ഷെറിനും ചിത്രശലഭത്തോടൊപ്പം പറക്കുന്നത്
മനസ്സിലെ കാളൽ ഏറ്റിയിരുന്നെന്ന്.

അന്നമില്ലെങ്കിലും
അടച്ചുറപ്പുണ്ടല്ലോ എന്ന്
ആർത്തിക്കണ്ണുകളെ
പണ്ടു നേരിട്ടിരുന്ന അവൾ പറഞ്ഞെന്ന്.

പിരിയുമ്പോൾ കൊടുത്തിരുന്ന
രണ്ടുവർഷത്തിന്റെ ലവണരസമുള്ള ഉറപ്പ്
കടത്തിന്റ് കാടുകയറിയിട്ട് വർഷം രണ്ടായെന്ന്.

ഒക്കെയും ജോലിയുടെ ഇടനേരങ്ങളിൽ
പുകയോടൊപ്പം പുറത്തുവന്നവ.

അവസാനം,
പ്രാർത്ഥനാനേരത്തെ ആംബുലൻസിന്റെ നിലവിളിക്കിടയിൽ
നിലച്ചുപോയ പിടച്ചിലായി,
തലച്ചോറിലൊക്കെയും പുകപടർന്ന്,
ഒരാഴ്ച വെന്റിലേറ്റർ നീട്ടിയ ശ്വാസമായി,
തണുത്തു മരവിച്ച ഒരു തിരിച്ചുപോക്ക്.


Wednesday, November 9, 2011

യുദ്ധത്തിൽ ബാക്കിയാവുന്നത്


യുദ്ധത്തിൽ ബാക്കിയാവുന്നത്

(ഇറാഖ് യുദ്ധകാലത്ത് ആയിരങ്ങളെ കൊന്നൊടുക്കിയവർതന്നെ തങ്ങളുടെ ബോംബിങ്ങിനിടെ കൈകാലുകൾ അറ്റുപോയ അലി(എന്നാണോർമ്മ) എന്ന ബാലനെ ഇംഗ്ലണ്ടിൽ കൊണ്ടുപോയി കൃത്രിമ കൈകാലുകൾ വെച്ചുകൊടുത്തതും മറ്റു സുഖസൗകര്യങ്ങളൊരുക്കിയതും അന്നത്തെ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയായിരുന്നു. അന്നെഴുതിയത് നഷ്ടപ്പെട്ടുപോയതിനാൽ ഓർമ്മയിൽ നിന്നും എഴുതുന്നത്.)

പ്രകൃതി നൽകിയ കരചരണങ്ങൾ
അറുത്തെറിഞ്ഞിട്ടാണെങ്കിലെന്ത്?
പളപളാത്തിളങ്ങുന്നവ പകരം തന്നില്ലേ?

പിച്ചവെച്ച വീടും
പാൽചുരത്തിയ സ്നേഹവും
ഭസ്മമാക്കിയിട്ടാണെങ്കിലെന്ത്?
പഞ്ചനക്ഷത്രങ്ങളുടെ കീഴെ
വിരുന്നുതന്നില്ലേ?

ഈന്തില മെനഞ്ഞു ഞാനുണ്ടാക്കിയ
കളിപ്പന്തു ചുട്ടെരിച്ചിട്ടായാലെന്ത്?
പുതുപുത്തൻ നോക്കിയ ഫോണും
മിക്കിമൗസും കളിക്കാൻ തന്നില്ലേ?

യൂഫ്രട്ടീസിലെ തെളിനീരിൽ
നിണമൊഴുക്കിയിട്ടായാലെന്ത്?
മധുരമൂറുന്ന പെപ്സിയും കോക്കും
കുടിക്കാൻ തന്നില്ലേ?
തെംസിലെ കുഞ്ഞോളങ്ങളിൽ ഞാൻ
കളിവഞ്ചിയിറക്കിയില്ലേ

എന്റെ കളിക്കൂട്ടുകാർക്ക്
ഖബറൊരുക്കിയിട്ടായാലെന്ത്?
‘പിക്കാഡില്ലി’യിലെ കോമാളികൾ
എനിക്കുചുറ്റും നൃത്തം വെച്ചില്ലേ?

    ***     ***    ***
എല്ലാം കഴിഞ്ഞ്,
ക്യാമറകളുടെ വെള്ളിവെളിച്ചത്തിൽ മുങ്ങി,
പടിഞ്ഞാറിന്റെ ഭൂതദയയുടെ പര്യായമായി
ഞാൻ തിരിച്ചുപോകുമ്പോൾ
അറുത്തെറിയപ്പെട്ട ഒരു കൈ
അവിടെ ബാക്കിയുണ്ടാവും.

ശിഷ്ട ജീവിതത്തിൽ
അതെന്നെ പിന്തുടരാതിരിക്കാൻ
ഞാനെന്തു ചെയ്യണം ?


Friday, April 1, 2011

തിരിച്ചറിവുകൾ

തിരിച്ചറിവുകൾ

ശൈശവം

ദാരിദ്ര്യം വറ്റിച്ച മുലഞെട്ട് ചവയ്ക്കുമ്പോൾ
മുകളിൽ നിന്നു പെയ്ത കണ്ണീർ മഴ
മുലപ്പാലിന്റെ രസം ഉപ്പെന്നു പഠിപ്പിച്ചു

ബാല്യം.

ഏകാന്തതയിൽ
കണ്ണീരിൽ കുഴച്ചു ചുടുന്ന മണ്ണപ്പത്തിന്
ഉപ്പ് വേണ്ടെന്ന് പഠിച്ചു

കൗമാരം

സ്വപ്നങ്ങളെ കണ്ണീരിനാൽ
കഴുകിക്കളയാമെന്നു പഠിച്ചു

യൗവ്വനം

കണ്ണീർ, വറ്റാത്തൊരുറവയല്ലെന്നു പഠിച്ചു

                     *  *  *
ശാസ്ത്രത്തോടും പ്രത്യയശാസ്ത്രത്തോടും കലഹിച്ച്
യോഗദണ്ഡും കമണ്ഡലുവുമാഗ്രഹിച്ച മനസ്സിനെ ശാസിച്ച്
സ്വച്ഛന്ദ മൃത്യു വരിച്ചതിനാൽ
വാർദ്ധക്യത്തെക്കുറിച്ച്  എഴുതേണ്ടിവന്നില്ല
               
                **             **              **







Wednesday, March 30, 2011

മറുനാടൻ മലയാളികളും കേരളീയ ജീവിതവും

 
മറുനാടൻ മലയാളികളും കേരളീയ ജീവിതവും


2001, ജൂലൈയിലെ ഒരു സായാഹ്നം.  അഞ്ചാറുവർഷങ്ങൾ നീണ്ട പ്രവാസത്തിന് താൽക്കാലിക വിരാമമിട്ട് നാട്ടിലെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആകുന്നുള്ളു.  കൗമാരത്തിൽ പട്ടണത്തിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടതാണു്.  ജനിച്ചു വളർന്ന ഗ്രാമം അന്നു മുതലേ ഹൃദയത്തിലൊരു ഗൃഹാതുരതയായിരുന്നു.  നീണ്ട പ്രവാസജീവിതം അതിനെ കൂടുതൽ തീക്ഷ്ണമാക്കി.  അതുകൊണ്ടാണു മറ്റുപല തിരക്കുകളുണ്ടായിട്ടും ഗ്രാമത്തിലേക്കുള്ള യാത്രയ്ക്ക് മുൻഗണന കൊടുത്തത്.  സൗമ്യമായ വെയിലും മഴമാറിയ ആകാശവും.  മരുഭൂമിയുടെ നരച്ച നിറങ്ങളിൽനിന്നു വന്ന് കേരളത്തിന്റെ പച്ചയിലേക്കു നടത്തുന്ന ഈ യാത്ര ബൈക്കിൽ മതിയെന്നു തീരുമാനിക്കാൻ കാരണം ജാലകക്കാഴ്ച്ചകളോടുള്ള വിപ്രതിപത്തിയായിരുന്നു.


ആറേഴു വർഷങ്ങൾക്കിടയിൽ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും വന്ന മാറ്റങ്ങൾ സൂക്ഷ്മമായി നോക്കിക്കണ്ടുകൊണ്ടായിരുന്നു യാത്ര.  അതുകൊണ്ടുതന്നെ വഴിയോരത്ത് ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്ന ഒരു കാഴ്ച മനസ്സിലൊരു മുള്ളായി.  ആധുനികരീതിയിൽ പണികഴിപ്പിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയതും, എന്നാൽ പാതിയും മുക്കാലും തീർന്ന അവസ്ഥയിൽ പണിനിർത്തിയിട്ട് വളരെനാളുകളായതിനാൽ കാടും പടലും പിടിച്ചതുമായ കോൺക്രീറ്റുവീടുകളുടെ ദൃശ്യം ആകാംക്ഷയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഇടയ്ക്കു കണ്ട അത്തരം ഒരു വീടിന്റെ മുൻപിൽ വണ്ടി നിർത്തി.  വീടിനോടു ചേർന്നുതന്നെ ഓലകൾ ദ്രവിച്ചു തുടങ്ങിയ ഒരു കുടിലും ഉണ്ടായിരുന്നു.  കുടിലിനുമുൻപിൽ അപരിചിതനെക്കണ്ട് അകത്തുനിന്നും ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഇറങ്ങിവന്നു.  അല്പം സങ്കോചത്തോടെയാണെങ്കിലും, ആ വീട് ആരുടേതാണെന്ന് അവരോട് ചോദിച്ചു.  വീട് അവരുടേതുതന്നെയാണെന്നു പറയുമ്പോൾ കണ്ണുകളിൽ പ്രത്യാശ.  വീടും സ്ഥലവും വാങ്ങാൻ വന്ന ആളാണെന്ന ധാരണയിൽ ആ സ്ത്രീ തുടർന്നുള്ള സംഭാഷണത്തിൽ അവരുടെ ദുർവിധിയുടെ കെട്ടഴിച്ചു.  ഭർത്താവ് ഗൾഫിൽ നല്ലനിലയിൽ കച്ചവടം നടത്തിവരികയായിരുന്നു.  നിനച്ചിരിക്കാത്ത നേരത്ത് അവിടുത്തെ സ്വദേശിവൽക്കരണത്തിന്റെ പേരിൽ എല്ലാം ഇട്ടെറിഞ്ഞ് തിരിച്ചുപോരേണ്ടിവന്നു.  ബിസിനസ്സ് പിടിച്ചെടുത്ത സ്പോൺസർ നാട്ടിലേയ്ക്ക് ഒരു ടിക്കറ്റ് മാത്രം എടുത്തുകൊടുക്കാൻ ദയകാട്ടി.  അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം ആ വീടിനും സ്ഥലത്തിനും മറ്റുമായി ചെലവായിരുന്നു.  ലോണെടുത്തും കടം വാങ്ങിയും കുറെ നാളുകൾ കഴിഞ്ഞുകൂടി.  ഇതിനിടെ വീടും സ്ഥലവും വിൽക്കാൻ നടത്തിയ ശ്രമങ്ങളും, വാങ്ങാൻ ആളില്ലാത്തതിനാൽ പാഴായി.  ലോണെടുത്ത പണംകൊണ്ടു നടത്തിയ ബ്ലേഡ്ബിസിനസ്സും പൊട്ടി.  ഗത്യന്തരമില്ലാതെ നാടുവിട്ട ഭർത്താവ് വേറൊരു വിസയ്ക്കായി ബോംബെയിൽ എവിടെയോ അലയുകയാണു്.  വീടുവാങ്ങുന്നതിനെപ്പറ്റിയുള്ള അഭിപ്രായം രണ്ടു ദിവസങ്ങൾക്കകം അറിയിക്കാമെന്നു പറഞ്ഞ് യാത്രചോദിച്ചപ്പോൾ, പിന്നിട്ട സമാനദൃശ്യങ്ങൾ ഇത്തരം ഗൾഫ് സ്വപ്നങ്ങളുടെ അസ്ഥികൂടങ്ങൾ ആകാതിരിക്കട്ടെയെന്ന് മനസ്സ് പ്രാർത്ഥിച്ചു. 


00            00            00

ആധുനിക കേരളീയ ജീവിതത്തിനു സമ്പന്നതയുടെ മുഖം കൊടുക്കാൻ കഴിഞ്ഞതിൽ മറുനാടൻ മലയാളികളുടെ വിയർപ്പിനു നിർണ്ണായകമായ പങ്കാണുള്ളത്.  ഇരുപതാംനൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലുണ്ടായ സാംസ്കാരിക നവോത്ഥാനവും ഉത്തരാർദ്ധത്തിലുണ്ടായ വിദ്യാഭ്യാസ പുരോഗതിയും മലയാളിക്ക് ലോകത്തിന്റെ കോണുകളിലേക്ക് പറക്കാനുള്ള ചിറകുകളായി.  ‘ആഗോള ഗ്രാമം’ വിദേശികൾക്ക് സമീപവർത്തമാനകാലമാണെങ്കിൽ മലയാളികൾ കാൽനൂറ്റാണ്ടു മുൻപുതന്നെ അതു പ്രാവർത്തികമാക്കിയിരുന്നു.  ഇവരിൽ ഒരു ന്യൂനപക്ഷം ഇങ്ങനെ ചെന്നുചേർന്ന ഇടങ്ങളിൽ അവരുടെ വേരുകൾ ആഴ്ത്തി.  തദ്ദേശസംസ്കാരവുമായിച്ചേർന്ന് അവർ തങ്ങളുടെ സ്വത്വവും നിലനില്പ്പും കണ്ടെത്തി.  കേരളം, അവരിൽ പഴയ തലമുറകളുടെമാത്രം മനസ്സിലെ ഗൃഹാതുരതയായി. 

 എന്നാൽ മഹാഭൂരിപക്ഷം പ്രവാസികളും കേരളത്തിലെ തൊഴിൽമേഖലയിലുണ്ടായ സ്തംഭനത്തിൽനിന്നും രക്ഷപെട്ട് സ്വന്തമായ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻവേണ്ടി തൽക്കാലത്തേയ്ക്കു മാത്രം പ്രവാസത്തെ സ്വയം വരിച്ചവരാണു്. പക്ഷേ കാലക്രമത്തിൽ അത് അവർക്കൊരു രാവണൻകോട്ടയായി മാറുന്നു.  ഒരിക്കൽ അകത്തുകടന്നാൽ പുറത്തിറങ്ങാൻ കഴിയാത്ത കോട്ട.  പുറത്തിറങ്ങിയാൽ വീണ്ടും വലിച്ചടുപ്പിക്കുന്ന അയസ്കാന്തം.

കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന പരാതി ഇടയ്ക്കിടെ നാം കേൾക്കാറുണ്ട്.  ഉൽപ്പാദനം കമ്മിയും ഉപഭോഗം അധികവുമാകുന്ന അവസ്ഥ.  ഇതിലേയ്ക്ക് എത്തിച്ചതിൽ മറുനാടൻമലയാളികളും ബോധപൂർവ്വമല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്.  മറുനാട്ടിലുള്ള കുടുംബാംഗം നൽകിയ സുരക്ഷിതത്വത്തിന്റെ തണലിൽ കിളിർത്ത ഒരു പറ്റം ഇത്തിൾക്കണ്ണികൾ ഇവിടെ വളർന്നു പടർന്നു.  കമ്മ്യൂണിസ്റ്റുപച്ചകൾ മാത്രം തഴച്ചുവളരുന്ന സ്വന്തം തൊടികൾ പിന്നിട്ട് അയൽസംസ്ഥാനത്ത് ഉൽപ്പാദിപ്പിച്ച കായ്കറികൾക്കായി, സഞ്ചിയും തൂക്കി ഇവർ രാവിലെ ചന്തയിലേക്കു പോകുന്നു. 

 ഇതിന്റെ മറ്റൊരു വശം കൂടി പരാമർശിക്കേണ്ടിയിരിക്കുന്നു.  സമ്പന്നതയുടെ മടിത്തട്ടിലേക്കു ചേക്കേറിയ ഒരു ന്യൂനപക്ഷം വിദേശമലയാളികൾ, കേരളീയസമൂഹത്തിന്റെ മനസ്സാക്ഷിക്കുത്തുകളായ വൃദ്ധസദനങ്ങളുടെ അകത്തളങ്ങളിലേക്കു തള്ളിയ കുറെ ദൈന്യമുഖങ്ങളെപ്പറ്റി.  ചില സമകാലിക സിനിമകളിൽ നാം ഈ മുഖങ്ങൾ കണ്ടതുമാണല്ലോ.  നേട്ടങ്ങൾക്കുപിന്നാലെ പായുമ്പോൾ കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാവുകയും സ്വന്തം പൈതൃകം പോലും അണുവിനു വെളിയിലായിപ്പോവുകയും ചെയ്യുന്നു. 

ഒരായുസ്സിന്റെ പ്രയത്നഫലം ബുദ്ധിപൂർവ്വമല്ലാതെ വിനിയോഗിക്കുന്നതിന്റെ ദുരന്തമാണു് ആദ്യം നാം കണ്ടത്.  ബുദ്ധി കാട്ടാനുള്ള അവസരങ്ങൾ പരിമിതമാണെന്നുള്ളത് പാർശ്വയാഥാർത്ഥ്യം.  സംഘടിച്ചാൽ ഇന്നു കേരളത്തിലെ ഭൂരിപക്ഷശക്തിയാകുന്ന പ്രവാസികൾക്കുള്ളത് മുറം പോലുള്ള ചെവികളാൽ മറയ്ക്കപ്പെട്ട ആനക്കാഴ്ച.  ഭരണാധികാരികൾക്ക് ഇവർ തങ്ങളുടെ ഖജനാവു നിറയ്ക്കാനായി തടിപിടിക്കാനുള്ള കരിജന്മങ്ങൾ.  ഇവരെ ബോധവാന്മാരാക്കുവാൻ ബാധ്യതയുള്ള മാധ്യമങ്ങൾ ഇവർക്കുമുൻപിൽ ഷക്കീലച്ചിത്രങ്ങൾ വിളമ്പുന്നു.

കേരളീയസമൂഹത്തിന്റെ കറിവേപ്പിലകളായിത്തീരുന്ന ഈ മറുനാടൻ മലയാളികൾക്ക് ഒരുപിടി മാറാരോഗങ്ങളും സ്വപ്നസൗധത്തിന്റെ പായലുപിടിച്ച അസ്ഥിവാരങ്ങളും നഷ്ടപ്പെട്ട യൗവനവും ബാക്കിപത്രം.  രാവണൻകോട്ടയിലേയ്ക്കുള്ള പുതിയ പ്രവേശനാനുമതിക്കായി നെട്ടോട്ടം.

00            00            00

യാത്ര തുടരുകയാണു്.  പണിതീരാത്ത വീടുകളും കമ്മ്യൂണിസ്റ്റുപച്ചകൾ വളർന്ന തൊടികളും ആവർത്തിക്കുന്ന കാഴ്ചകളായി.  വണ്ടി ഇപ്പോൾ ഗ്രാമാതിർത്തിയിൽ പ്രവേശിച്ചു.  ആകാശം മേഘാവൃതമായിരുന്നു.


(2002-ൽ എഴുതിയത്.)